Saturday, April 23, 2011

ക്യുബെക്ക് സിറ്റി

ഇന്ന് ജൂണ്‍ 30.കാലത്ത് 7മണിയുടെ ഫ്ലൈറ്റില്‍ ടൊറോണ്ടോവില്‍ നിന്ന്  Quebec Cityയിലേക്ക് പോകുകയാണ്.അതിനാല്‍  നേരത്തേ ഉണര്‍ന്നു.ടാക്സി പിടിച്ച് ടൊറൊണ്ടൊ എയര്‍പോര്‍ട്ടില്‍ എത്തി.ചെക്ക് ഇന്‍ ചെയ്യാനായി നീണ്ട ക്യൂവില്‍  ചേര്‍ന്നു.കൌണ്ടറിന് അടുത്തെത്തിയപ്പോള്‍ അവര്‍ ഞങ്ങള്‍ നാലുപേരോട് വെയ്റ്റ് ചെയ്യാന്‍ പറഞ്ഞു.എന്തേ ഇങ്ങിനെ  തരം തിരിക്കല്‍ എന്ന് മനസ്സില്‍ ഒരു ചോദ്യചിഹ്നമുദിച്ചു.

എല്ലാവരുടേയും ചെക്ക് ഇന്‍ കഴിഞ്ഞിരിക്കുന്നു.കൌണ്ടറിലെ സ്ത്രീ അടുത്ത് വന്ന് പറഞ്ഞു-‘ഫ്ലൈറ്റ് ഓവര്‍ബുക്ക്ട് ആണ്- ക്ഷമ ചോദിക്കുന്നു. നിങ്ങള്‍ക്ക് അടുത്ത ഫ്ലൈറ്റില്‍ [10മണിക്ക്] പോകാം’. എന്ത് കൊണ്ടാണ് ഞങ്ങളെ ഇതിനായി തിരഞ്ഞെടുത്തതെന്ന്  ചോദിച്ചു.നിങ്ങള്‍ ഓണ്‍ ലൈന്‍ ചെക്ക് ഇന്‍ ചെയ്യാത്തതിനാല്‍ ഏറ്റവും ഒടുവിലായിപ്പോയി എന്ന് മറുപടി കിട്ടി.ഇനി മുതല്‍ ഓണ്‍ലൈന്‍ ചെക്ക് ഇന്‍ ചെയ്തിട്ടേ യാത്ര തുടങ്ങാവൂ എന്ന പാഠം പഠിച്ചു.

ഞങ്ങളെ അതിശയിപ്പിച്ചു കൊണ്ട് അവര്‍ ഞങ്ങള്‍ക്ക്  നാല് എയര്‍ കനഡാ കൂപ്പണുകള്‍ [ഓരോരുത്തര്‍ക്കും 200 ഡോളറിന്റെ] തന്നു-ഒരു കൊല്ലത്തിനുള്ളില്‍ ഇത് ഉപയോഗിക്കണമെന്ന എന്ന നിര്‍ദ്ദേശവും തരികയുണ്ടായി-കൂടെ ബ്രേക്ക്ഫാസ്റ്റിനായി ഫ്രീ കൂപ്പണും!!!!. കനഡാക്കാര്‍ അമേരിക്കാക്കാരേക്കാള്‍  എത്ര ആദിത്യമര്യാദ  പുലര്‍ത്തുന്നു.


 
                                                         കോട്ടവാതില്‍

ക്യുബെക്ക് എയര്‍പോര്‍ട്ടില്‍ ഇറങ്ങുമ്പോല്‍ സമയം ഉച്ചയ്ക്ക് 12.30യായി .ചെറിയ എയര്‍പോര്‍ട്ട്. പുറത്ത് കടന്നപ്പോള്‍ നല്ല തണുപ്പ്.മോന്‍ നേരത്തേതന്നെ ടൊറൊണ്ടൊവില്‍ നിന്ന് ക്യുബെക്കില്‍ ചുറ്റാനായി കാര്‍ ബുക്ക് ചെയ്തിരുന്നു. അതിനാല്‍ എയര്‍പോര്‍ട്ടില്‍  ഞങ്ങളെ കാത്ത് കാര്‍ നില്പുണ്ട്. മോന്‍ കാര്‍ ഏറ്റെടുത്ത് പതുക്കെ ഓടിയ്ക്കാന്‍ തുടങ്ങി.ഇവിടേയും GPS ആണ് വഴികാട്ടി. ഒരുവിധം വഴി തെറ്റിയും,വീണ്ടും കണ്ടുപിടിച്ചും ബുക്ക് ചെയ്ത  'Best Western' ഹോട്ടലിലെത്തി. എല്ലാവരും സംസാരിക്കുന്നത് ഫ്രെഞ്ചില്‍ ആണ്. ഇംഗ്ലീഷ് അത്യാവശ്യത്തിന് മാത്രം.

റെസെപ്ഷന്‍ കൌണ്ടറിനടുത്ത് വെച്ച് ഒരു ഇന്ത്യന്‍ കുടുംബത്തെ പരിചയപ്പെട്ടു. അവര്‍ സൌത്ത് ആഫ്രിക്കായില്‍ നിന്ന് എത്തിയ തെക്കേ ഇന്ത്യക്കാര്‍ ആയിരുന്നു.




ഞങ്ങള്‍ ഉച്ചഭക്ഷണത്തിനായി പുറത്തേക്കിറങ്ങി.ഹോട്ടലിന് അടുത്തായി പല ഷോപ്പുകളും,റെസ്റ്റോറെണ്ട്കളും ഉണ്ട്. അടുത്തുള്ള ഒരു ഹോട്ടലില്‍ കയറി എന്തൊക്കേയൊ ഓര്‍ഡര്‍ ചെയ്തു.മെനു-കാര്‍ഡിലെ പേരുകളെല്ലാം ഫ്രെഞ്ചില്‍ ആണ്. പല യാത്രകളും ചെയ്യുന്നതിനാല്‍ ഏത് ഭക്ഷണം കഴിക്കാനും ഞങ്ങള്‍ക്ക്  ബുദ്ധിമുട്ടില്ലാതായിരിക്കുന്നു.ഞങ്ങള്‍ താമസ്സിച്ചിരുന്ന ഹോട്ടല്‍ സിറ്റിയുടെ ഉള്ളില്‍ തന്നെയായിരുന്നതിനാല്‍ എല്ലായിടത്തേക്കും നടക്കാവുന്ന ദൂരമേ ഉള്ളൂ.അതിനാല്‍ കാര്‍ വാടകക്കെടുത്തത് നഷ്ടമായി.കൂടാതെ കാര്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലം കണ്ടെത്തുന്നതിന്റെ തലവേദനയോര്‍ത്ത്  കാര്‍ ഹോട്ടലില്‍ പാര്‍ക്ക് ചെയ്ത് നടക്കുന്നതാണ് സൌകര്യപ്രദം എന്ന് കണ്ടെത്തി!!

കനഡായുടെ കിഴക്ക് വശത്തുള്ള ഒരു  French-speaking പ്രോവിന്‍സ് ആണ് ക്യുബെക്ക്. സെന്റ് ലോറെന്‍സ് നദിയുടെ വടക്ക് തീരത്തെ താഴ്വരയില്‍ സ്ഥിതിചെയ്യുന്ന മനോഹരമായ ഈ നഗരം ,കോട്ടകളാല്‍ ചുറ്റപ്പെട്ട ഒരു ഫ്രെഞ്ച് കോളണിയായിരുന്നു..വളരെ ചരിത്രപ്രധാനമായ ഒരു പട്ടണമാണ് ക്യുബെക്ക് സിറ്റി [ക്യുബെക്കിന്റെ തലസ്ഥാനം].19താം നൂറ്റാണ്ടില്‍ പണിതീര്‍ത്ത കെട്ടിടങ്ങളാണ് അധികവും. ഇവിടെത്തെ പുരാതനമായ കെട്ടിടങ്ങളും,കോട്ടയും ,ഫ്രെഞ്ച് ആര്‍ക്കിടെക്ചെറും പ്രകൃതിഭംഗിയും  ഈ പട്ടണത്തെ  വിനോദസഞ്ചാരികളുടെ ആകര്‍ഷണകേന്ദ്രമായി മാറ്റിയിരിക്കുന്നു.



                                          കോട്ടമതിലില്‍ നിന്ന് താഴേക്കുള്ള കാഴ്ച

ഇതിന് രണ്ട് ഭാഗങ്ങളുണ്ട്.അപ്പര്‍-ടൌണ്‍, നദിയില്‍ നിന്ന് വളരെ ഉയരത്തിലുള്ള മുനമ്പില്‍  ‍[Cape Diamant] ആണ്. ലോവര്‍-ടൌണ്‍ ,നദിയുടെ തീരത്തായി കിടക്കുന്നു. ഇതിന് ചുറ്റും 4.6 കിലോമീറ്റര്‍ നീളത്തില്‍  കല്ലുകൊണ്ടുണ്ടാക്കിയ കോട്ടയാണ്. അപ്പര്‍ ടൌണില്‍ മിലിറ്ററി ഓഫീസ്സര്‍മാരും,ക്രൈസ്തവപുരോഹിതരുമാണ് ആദ്യകാലത്ത് താമസ്സിച്ചിരുന്നത്.ലോവര്‍ ടൌണില്‍ കച്ചവടക്കാരും,കലാകാരന്മാരും.


                                                                 കോട്ടമതില്‍

ഒരു ഫ്രെഞ്ച് ദേശപര്യവേഷകനായ Samuel de Champlain ആണ് ഈ സിറ്റിയുടെ സ്ഥാപകന്‍ ‍[1608].അദ്ദേഹത്തെ  Father of New France[ക്യുബെക്ക്] എന്ന് വിശേഷിക്കപ്പെടുന്നു.പിന്നിട്   ക്യുബെക്ക് പിടിച്ചെടുക്കാനായി ബ്രിട്ടീഷുകാരും ഫ്രെഞ്ചുകാരും തമ്മില്‍ 1759 മുതല്‍ 1775 വരെ  തുടരെയായി മൂന്ന് യുദ്ധങ്ങള്‍  നടന്നു.അതിന് ശേഷം  കനഡാ സ്വതന്ത്രമാകുന്നത് വരെ  ,ക്യുബെക്ക് ബ്രിട്ടീഷ് ഭരണത്തിന്   കീഴിലായിരുന്നുവെങ്കിലും ക്യുബെക്ക് സിറ്റി ഇന്നും ഫ്രെഞ്ച് ഭാഷയും സംസ്കാരവും നിലനിര്‍ത്തുന്നു.


ഈ മൂന്നു യുദ്ധങ്ങളും നടന്നത് പ്ലേയിന്‍സ് ഓഫ് അബ്രഹാം എന്ന സ്ഥലത്ത് വെച്ചാണ്.ഇത് അബ്രഹാം മാര്‍ട്ടിന്‍ എന്ന ഒരു കൃഷിക്കാരെന്റെ വയലായിരുന്നു.പ്ലെയിന്‍സ് ഓഫ് അബ്രഹാം ഇന്ന് മനോഹരമായ ഒരു പാര്‍ക്കാണ്.ഇത് മുനന്‍പിന്റെ അറ്റത്തായി സ്ഥിതി ചെയ്യുന്നു.




ഉയര്‍ന്നും താഴ്ന്നും ടോപ്പോഗ്രാഫിയുള്ള  ഈ സജീവമായ പട്ടണത്തില്‍  ഉടനീളം ഫ്രെഞ്ച് ഭരണകാലത്ത് നിര്‍മ്മിച്ച  കല്ലു കൊണ്ടുള്ള  കെട്ടിടങ്ങളാണ്.എല്ലാം അതിന്റെ തനിമയും ഭംഗിയും നഷ്ടപ്പെടാതെ സംരക്ഷിച്ചിരിക്കുന്നു.മറ്റു കനേഡിയന്‍ പട്ടണങ്ങളിലെപോലെ   ഇന്ത്യക്കാരേയോ ചൈനക്കാരേയൊ ഇവിടെ  അധികം കാണാന്‍ കഴിഞ്ഞില്ല.1985ല്‍ ഈ നഗരത്തെ UNESCO, World Heritage Site ആയി പ്രഖ്യാപിച്ചു.

 


ഇവിടെ ശിശിരകാലം കൊടും തണുപ്പാണ്.ഈ സമയത്ത് വിന്റര്‍കാര്‍ണിവെല്‍  നടത്താറുണ്ടത്രെ -സ്കീയിങ്ങ്,സ്നോ-റാഫ്ടിങ്ങ്,ഐസ്-സ്കള്‍പ്ച്ചേള്‍സ്... ഇങ്ങിനെ പലതും.വേനല്‍ക്കാലത്ത് 11 ദിവസ്സം നിണ്ടു നില്‍ക്കുന്ന ഇവിടെത്തെ  മ്യൂസിക്ക് ഫെസ്റ്റിവെല്‍ പ്രസിദ്ധമാണ്..ഇതില്‍ വിശ്വവിഖ്യാതരായ പല പാട്ടുകാരും പങ്കെടുക്കാറുണ്ട്.



ഞങ്ങള്‍ വീതികുറഞ്ഞ രമണീയമായ വീഥികളിലൂടെ കുറേ ദൂരം നടന്നു.ഇരുവശത്തും മനോഹരമായ വീടുകള്‍.പുറത്ത് നിറയെ തൂക്കിയിട്ടിരിക്കുന്ന പൂച്ചെട്ടികള്‍.പാതക്കരികില്‍ വിശ്രമിക്കാനായി മരം കൊണ്ടുള്ള ബെഞ്ചുകള്‍. വേനല്‍ക്കാലമായതിനാല്‍ നിരത്തുകള്‍ വളരെ സജീവമാണ് .ഭക്ഷണശാലകളില്‍  സന്ദര്‍ശകരുടെ തിരക്ക്. ഇമ്പമുള്ള പിയാനോ സംഗീതം ആസ്വദിച്ച് ഇളം തണുപ്പില്‍ ഈ ഉലാത്തല്‍ ആനന്ദകരമായിരുന്നു.





അലങ്കരിച്ച കുതിരവണ്ടിയോടിക്കുന്ന  വെള്ളക്കാരന്റെ വേഷവും  തൊപ്പിയും കൌതുകമുളവാക്കുന്നതായിരുന്നു.‍ വണ്ടി നിറയെ വിനോദ സഞ്ചാരികള്‍.ഞങ്ങളെ ആകര്‍ഷിച്ചത്   വൈദ്യുതിയില്‍  ഓടുന്ന  ചെറിയ  eco-bus കള്‍    ആണ്.ഇതിലെ യാത്ര വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനായി  സൌജന്യമാണ് .ഇറങ്ങുമ്പോള്‍ ബസ്സിലെ ഗൈഡ് ഒരു മരത്തില്‍ തറച്ചിരിക്കുന്ന വെടിയുണ്ട കാണിച്ചു തന്നു.യുദ്ധകാലത്തിന്റെ ഓര്‍മ്മക്കായി..





ക്യുബെക്കിന്റെ സ്കൈലൈന്‍ ആയ ഹോട്ടല്‍,Chateau Frontenae [Fairmont]കാണാനായി ഞങ്ങള്‍ ഉയരത്തിലേക്ക് കയറി.വളരെ വളരെ വലിയ അതിമനോഹരമായ ഹോട്ടലിനടുത്ത് നിന്ന് സെന്റ്-ലോറെന്‍സ്  നദിയും പട്ടണവും കാണാന്‍ നല്ല ഭംഗിയുണ്ട്.






                                                                       Hotel Fairmont



ഡിന്നര്‍ കഴിക്കാനായി താഴെ ഇറങ്ങിയത് Funicularല്‍ ആണ്.ഫുനികുലര്‍ ,മുകലിലേക്കും താഴേക്കും സഞ്ചരിക്കുന്ന കേബിള്‍ കാര്‍ ആണ്.ഇതിന്റെ ഗ്ലാസ്സ് ക്യാബിനില്‍ നിന്ന് താഴേക്കിറങ്ങുമ്പോള്‍ പുറത്തേക്കുള്ള കാഴച അതിമനോഹരമായിരുന്നു.
.

                                                                           Funicular


                                                              View from Funicular

താഴെയിറങ്ങി ഡിന്നര്‍ കഴിച്ചതിന് ശേഷം അവിടെയുള്ള ഷോപ്പുകളില്‍ ഒക്കെ കയറിയിറങ്ങി.ഒരു ഷോപ്പില്‍ പല മൃഗങ്ങളുടേയും[മാന്‍,കാട്ടുപോത്ത്..] സ്റ്റഫ് ചെയ്ത തലകള്‍ ,തോലുകൊണ്ടുണ്ടാക്കിയ ജാക്കറ്റുകള്‍,ഹാന്‍ഡ് ബാഗുകള്‍,തൊപ്പികള്‍.......


                                                                     Curio Shop

പിന്നീട് നടന്നെത്തിയത് ആര്‍ട്ടിസ്റ്റ്  സ്ടീറ്റില്‍ ആണ്. വരി വരിയായി റോഡരികില്‍ ഉടനീളം വില്പനക്ക് വെച്ച മേന്മയേറിയ  കലാസൃഷ്ടികള്‍ ,പെയ്റ്റിങ്ങുകള്‍ .ഒന്നു രണ്ടെണ്ണം ഞാന്‍ വാങ്ങി.

                                                                  Artists Street

 ഭംഗിയുള്ള അലങ്കാരങ്ങളും, പുരാതനമായ ആര്‍ക്കിടെക്ച്ചറും,ശാന്തമായ ജീവിതരീതിയും ഈ പട്ടണത്തെ തികച്ചും നിരുപമമാക്കുന്നു.രാത്രി 9മണിക്ക്  ഒരു വ്യത്യസ്തമായ സര്‍ക്കസ്സ് ഷോ അവിടെ നടക്കുന്നുണ്ടെന്ന് അറിയാന്‍ കഴിഞ്ഞു.ഞങ്ങളും അത് കാണാന്‍ ഉത്സുകരായി. അത്യാധുനികവും, ലോകപ്രസിദ്ധവുമായ ഈ ഷോ   തുറന്ന സ്ഥലത്താണ് നടത്തുന്നത്-അവിടെയുള്ള ഓവര്‍ബ്രിഡ്ജിന്റെ താഴെ വലിയ സ്റ്റേജ് ഒരുക്കിയിട്ടുണ്ട്. എതാണ്ട്  1000 ത്തോളം പേര്‍ അവിടെ തടിച്ചു കൂടിയിട്ടുണ്ട്.ഞങ്ങളും ആ ജനാവലിയില്‍ പങ്കു ചേര്‍ന്നു.പുല്‍ത്തകിടില്‍ ഇരുന്നുകൊണ്ടാണ് ഷോ കണ്ടത്.


                                                                   Circ The Sole

പെട്ടെന്നാണ് ശബ്ദ്ധവും നീലവെളിച്ചവും  ചുറ്റും പരന്നത്.ശബ്ദവും വെളിച്ചവും,ആക്രോബാറ്റിക്കും കൊണ്ട് മേന്മപുലര്‍ത്തിയ ഈ ഷോ  ഒരു മായാലോകം തന്നെ  ജനങ്ങള്‍ക്ക് ചുറ്റും സൃഷ്ടിച്ചു .AVATAR എന്ന സിനിമയിലെ പോലെ പറന്നുവരുന്ന പക്ഷികള്‍.wire ല്‍ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്ന് ഒഴുകിവരുന്ന ചില mythological characters. ഇതിന്റെ അവതരണശൈലിയുടെ  ശ്രേഷ്ടത എങ്ങിനെ  വിവരിക്കണമെന്നനിക്കറിയില്ല.

Circ the Sole എന്ന പേരില്‍ വിശ്വവിഖ്യാതമായ Acrobatics Show ആണെത്രെ ഇത്.ഒരു നൃത്തനാടകമെന്നോ,സര്‍ക്കസ്സ് നാടകമെന്നോ ,അതോ ബാലെ എന്നോ എന്താണ് ഇതിനെ നാമകരണം ചെയ്യേണ്ടതെന്നറിയില്ല. മറ്റു രാജ്യങ്ങളില്‍ 200ഡോളര്‍ ആണ് ഇതിന്റെ  ടിക്കറ്റിന്. ക്യുബെക്കില്‍ നിന്നാണത്രെ ഇതിന്റെ ഉത്ഭവം.അതിനാല്‍ ക്യുബെക്കുകാര്‍ക്ക് ഇവര്‍ സൌജന്യമായി അവതരിപ്പിക്കുന്നു.


                                                                        Circ The Sole

രാത്രിയേറിയപ്പോള്‍ തണുപ്പ് വര്‍ദ്ധിച്ച് പല്ലുകള്‍ കൂട്ടിയിടിക്കാന്‍ തുടങ്ങി.ടാക്സി പിടിച്ച് ഹോട്ടലിലെത്തി.നാളെ കനഡാ ഡെ ആണ്. പരേഡ് കാണാന്‍ നേരത്തെ ഉണരണം.ബാക്കി വിശേഷം അടുത്ത പോസ്റ്റിലാവാം.