Wednesday, October 6, 2010

ഫലോദ്യാനത്തിലേക്കൊരു ഉല്ലാസയാത്ര

ചെറിപഴം കഴിച്ച ഓര്‍മ്മ -സ്കൂളില്‍ പഠിക്കുന്ന കാലം.അച്ഛന്‍ വല്ലപ്പോഴും ത്രിശ്ശൂര്‍  ടൌണിലേക്ക് സിനിമ കാണാന്‍ ഞങ്ങളെ കൊണ്ടു പോകും.സിനിമ കഴിഞ്ഞാല്‍ പിന്നെ ഞങ്ങള്‍ക്കിഷ്ടപ്പെട്ട ഫ്രൂട്ട് സാലഡ് വാങ്ങി തരും.ഭംഗിയുള്ള ഗ്ലാസ്സില്‍ നിറച്ച ഐസ്ക്രീം കലര്‍ന്ന ഫ്രൂട്ട് സാലഡ്-മുകളില്‍ അലങ്കരിച്ച  sweetened ചെറീപഴം-ഒപ്പം കുത്തി നിര്‍ത്തിയ wafer biscuit.

അമ്മാവന്റെ വീടിന്റെ പിന്നില്‍ ഒരു ചെറിമരമുണ്ട്.നിറയെ മുള്ളുള്ള ,ചുവന്ന ചെറിപഴം? നിറഞ്ഞ മരം .പക്ഷേ അതിന്റെ പഴത്തിന് നല്ല പുളിയാണ്.പിന്നീട് ബോബേയില്‍ വെച്ചാണ് ശരിക്കുള്ള ചെറിപഴം കാണുന്നത്.

 ജുണ്‍-ജുലൈ മാസത്തിലായിരുന്നു ഞങ്ങളുടെ രണ്ടാമത്തെ കനഡാ സന്ദര്‍ശനം.  ഈ തവണ Torontoവിലേക്കാണ് യാത്ര. കുട്ടികളെ കാണുക എന്നുള്ളതാണ് പ്രധാന ഉദ്ദേശം.എന്നാല്‍ തിരഞ്ഞെടുത്ത സമയം അല്പം മോശമായി.പൊള്ളുന്ന ചൂട്. മഞ്ഞ് പെയ്യുന്ന കനഡായില്‍ ചൂടോ?! എന്ന് എല്ലാവരും ചോദിച്ചു.കെനിയായില്‍ ഈ സമയം നല്ല തണുപ്പാണ്.

കനഡാവാസികള്‍ വേനല്‍ക്കാലത്തിനെ ആഘോഷത്തോടെയാണ് സ്വീകരിക്കുന്നത്.വലിയ വെടിക്കെട്ടോട് കൂടി.സ്ത്രീ-പുരുഷഭേദമില്ലാതെ ഏതാണ്ട് എല്ലാവരും  shorts  ആണ് വേഷം. കടകളിലും,ഹോട്ടലുകളിലും ഒരു ഉത്സവക്കാല പ്രതീതി.

വേനല്‍ക്കാലം സുദീര്‍ഘമല്ലെങ്കിലും ഇത് പൂക്കളുടേയും പഴങ്ങളുടേയും കാലമാണ്.എല്ലാവരുടേയും വീട്ട്മുറ്റത്ത് പൂത്തുലഞ്ഞ ചെടികള്‍.പലതരം പഴങ്ങളുടെ ഹാര്‍വെസ്റ്റ് സീസ്സണ്‍ കൂടിയാണിത്. ഇതില്‍ ഞാന്‍ വളരെ ആഹ്ലാദം കണ്ടെത്തുന്നതിനാല്‍ മോന്‍ ഇന്റെര്‍നെറ്റ് നോക്കി അടുത്തുള്ള ഫ്രൂട്ട് പിക്കിങ്ങ് ഫാമുകളുടെ അഡ്രസ്സ് കണ്ടെത്തി.

 ബ്രേയ്ക് ഫാസറ്റ് കഴിച്ച് ഞങ്ങള്‍ ,അടുത്തുള്ള  ചെറിഫാമിലേക്ക്  കാറില്‍ യാത്രയായി. GPS [Global positioning system] ആണ് വഴികാട്ടി. വലത്തോട്ട് തിരിയാനും,ഇടത്തോട്ട് തിരിയാനും നേരെ പോകാനും ഒരു ആനയെ തെളിക്കുന്നത് പോലെ, കൃത്യനിഷ്ടതയോടെ അതിലെ സ്ത്രീശബ്ദം  നിര്‍ദ്ദേശം തന്നു കൊണ്ടിരുന്നു..വഴി തെറ്റുമ്പോള്‍ recalculate ചെയ്ത് വീണ്ടും ശരിയായ വഴിക്ക് കാറിനെ  നയിച്ചു.

                                                               വഴിയോരക്കാഴ്ച്ച

ശാസ്ത്രം ഇത്ര പുരോഗമിച്ചല്ലോ.!! Satellite മുഖേനയാണ്  GPS navigation.  ഇതില്ലെങ്കില്‍... .വഴി ചോദിച്ച് ചോദിച്ച് പോകാമെന്ന് വെച്ചാല്‍ ...അതൊന്നും  ഇവിടെ ശരിയാവില്ല. എല്ലാവരും map,internet, GPS.....ഉപയോഗിച്ചാണ്  വഴി തിരഞ്ഞു പിടിക്കുന്നത്.


                                                                   കൃഷിപാടങ്ങള്‍

                                    കന്നുകാലികള്‍ക്കായി വൈക്കോല്‍ റോള്‍ ചെയ്തത്

പോകുന്ന വഴിയില്‍ നീണ്ടു കിടക്കുന്ന കനോള[എണ്ണ-ധാന്യം],ചോളം....തുടങ്ങിയ  കൃഷിപാടങ്ങള്‍. ഇടക്ക് കര്‍ഷകരുടെ ഗോഡവുണുകള്‍. ഭംഗിയുള്ള വീടുകള്‍.ഹൈവേയില്‍-100-150സ്പീഡില്‍  കുതിക്കുന്ന വാഹനങ്ങള്‍.
എന്തായാലും വഴി തെറ്റിക്കാതെ GPS സുന്ദരി ഞങ്ങളെ ഫാമില്‍ എത്തിച്ചു. കാര്‍ പാര്‍ക്കിങ്ങ് സ്ഥലത്ത് ധാരാളം കാറുകള്‍ കണ്ടു.




മുന്നില്‍ ഒരു ബോര്‍ഡ് വെച്ചിട്ടുണ്ട്.ഒരാള്‍ക്ക് entrance fee 4$.ഇതിന് നമുക്ക് 2പൌണ്ട് [1pound=454gms] ചെറി പൊട്ടിക്കാം.കൂടുതല്‍ പൊട്ടിച്ചാല്‍ പൌണ്ടിന്  രണ്ട് ഡോളര്‍ വെച്ച് കാശ് കൊടുക്കണം.ഇത് കൊണ്ട് ഫാം ഉടമസ്ഥന് ആദായമുണ്ട്-പണിക്കൂലിയില്ലാതെ പഴങ്ങള്‍ പറിക്കുകയും വിറ്റഴിയുകയും ചെയ്യുന്നു.ഞങ്ങളെ പോലുള്ളവര്‍ക്ക് ഇത് ഒരു ആനന്ദവും.മാത്രമല്ല പഴങ്ങള്‍ കടയില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ ഫ്രെഷും,വിലക്കുറവും ആണ്.





കണ്ണെത്താത്ത ദൂരത്തില്‍ നീണ്ടു കിടക്കുന്ന ചെറി ഫാം.എതാണ്ട്  നൂറ് ഏക്കറോളം കാണും. ഓരൊര്‍ത്തര്‍ക്കും ചെറി പറിച്ചിടാനായി   ബാസ്ക്കെറ്റ് നല്‍കി.ഫാമിന്റെ പല ഭാഗങ്ങളിലായി കസ്റ്റമേഴ്സ്സിനെ ഇറക്കുന്നത്  ട്രാക്ടറോട് ഘടിപ്പിച്ച വണ്ടിയിലാണ് .ഞങ്ങളെ ഒരു ഭാഗത്തിറക്കി തിരിച്ച് പോകുന്നവരെ കയറ്റാനായി ട്രാക്ടര്‍ നീങ്ങി.





പേരമരത്തിന്റെ ഉയരമേ ചെറിമരത്തിനുള്ളൂ.പല തരം ചെറിമരങ്ങള്‍--ചുമന്ന ചെറിയ പഴങ്ങളുള്ള മരങ്ങള്‍.കറുത്ത തുടുത്ത പഴങ്ങളുള്ള മരങ്ങള്‍ .എത്ര വേണമെങ്കിലും പൊട്ടിച്ചു തിന്നാം.പക്ഷേ കീടനാശിനി കൊണ്ട് പഴങ്ങള്‍ പൊതിഞ്ഞിരിക്കുന്നു.കുറച്ചൊക്കെ കുപ്പായത്തില്‍ തുടച്ച് അകത്താക്കി.ഇത്ര രുചിയുള്ള ചെറി ആദ്യമായാണ് കഴിക്കുന്നത് .

 





സന്തോഷം കൊണ്ട് ഞങ്ങള്‍ തുള്ളിചാടി. മരങ്ങളുടെ താഴെ ഞാവല്‍ പഴം പോലെ ഉതിര്‍ന്നു കിടക്കുന്ന ചെറീപഴങ്ങള്‍.

 








ഇത്ര വലിയ കാട്ടിലും താഴെ പുല്ല് വെട്ടി നിര്‍ത്തിയപോലെ- ഓടി നടന്ന് ഞങ്ങള്‍ പഴങ്ങള്‍ പറിച്ചു.ഈ കാടിനുള്ളില്‍ വഴി തെറ്റാതിരിക്കാന്‍ ഞങ്ങള്‍ അങ്ങോട്ടും,ഇങ്ങോട്ടും ഇടയില്‍ വിളിച്ചു കൊണ്ടിരുന്നു. എല്ലാവരുടെയും ബാസ്ക്കറ്റ് നിറഞ്ഞപ്പോള്‍ തിരിച്ച് പോകാനുള്ള വണ്ടി കാത്ത് വഴിയില്‍ നിന്നു.












തിരിച്ച് വണ്ടി pay counterറിനടുത്ത് നിര്‍ത്തി.തൂക്കം നോക്കിയപ്പോള്‍ 11പൌണ്ട് ഉണ്ട്!എങ്കിലും നഷ്ടം തോന്നിയില്ല.ഒന്നു മനസ്സിലായി. ത്രിശ്ശൂരില്‍ കഴിച്ച ചെറീപഴവും,അമ്മാവന്റെ വീട്ടിലെ ചെറീപഴവുമൊക്കെ സാക്ഷാല്‍ അല്ലെന്ന്.




 വളരെയധികം മനസ്സിന് ഉന്മേഷം തന്ന ഒരു വിനോദയാത്രയായിരുന്നു എനിക്കിത്.ചെറി ബാസ്കറ്റ്  കാറില്‍  വെച്ച് അടുത്ത യാത്രയ്ക്ക് ഒരുങ്ങി.പെല്ലാര്‍ എസ്റ്റേറ്റ് എന്ന വൈനറിയിലേയ്ക്ക്.അവിടെത്തെ വിശേഷം പിന്നീടൊരിക്കലാവാം.

GPS സുന്ദരി വഴി പറഞ്ഞു തുടങ്ങി.യാത്ര തുടരെട്ടെ.