Tuesday, October 11, 2011

ഒരു ആഫ്രിക്കന്‍ സഫാരി

കുട്ടികളുടെ ബഹളമില്ലാതെ ഞങ്ങളുടെ ദിവസങ്ങള്‍ പലതും വിരസമായിരുന്നു. ഉണ്ണിയും,ധനുവും കൃസ്തുമസ്സ് ഒഴിവുകാലത്ത് വരുന്നു എന്നറിഞ്ഞപ്പോള്‍ ഞങ്ങള്‍ സന്തുഷ്ടരായി. മൂന്നുമാസം മുന്നേതന്നെ ഒരുക്കങ്ങള്‍ തുടങ്ങി.അവര്‍ക്കിഷ്ടപ്പെട്ട അച്ചാറുകളും, പലഹാരങ്ങളും ഒരുക്കി ഞാന്‍ ദിവസങ്ങള്‍ എണ്ണി.

2008 ജനുവരിയിലാണ് അവര്‍ ആദ്യമായി കെനിയായില്‍ വന്നത്.ഇവിടെത്തെ ഇലക്ഷന്‍ കഴിഞ്ഞ് ആര് പ്രസിഡെണ്ടാവണം എന്ന ചേരി തിരിഞ്ഞുള്ള കലാപം  നടക്കുന്ന കാലം. ഹിംസയും തീവെപ്പും നാടാകെ. പുറത്തിറങ്ങാതെ ഞങ്ങള്‍ രണ്ടാഴ്ച്ച കഴിച്ചുകൂട്ടി..  ഇപ്പോള്‍ അന്തരീക്ഷം ശാന്തമാണ്. coalition government ഉണ്ടാക്കി  രണ്ട്  ഗ്രൂപ്പും  രമ്യതയിലെത്തി. അതിനാല്‍ ഈ തവണ വെക്കേഷന്‍ കേമമായി ആഘോഷിക്കാന്‍ തീരുമാനിച്ചു. പോകേണ്ട സ്ഥലങ്ങള്‍ മുന്നേ തീരുമാനിച്ചു. ലോകപ്രസിദ്ധമായ മസായ്-മാര ഗേയിം പാര്‍ക്കും, വെള്ളമണല്‍ വിരിച്ച അതി മനോഹരമായ ഡയാനി ബീച്ചും സന്ദര്‍ശിക്കാന്‍ ഹോളിഡേ പാക്കേജ് ബുക്ക് ചെയ്തു.

എന്റെ ഹോളിഡേ പ്ലാനുകള്‍ കേട്ട് കുട്ടികള്‍ വളരെ ആവേശഭരിതരായി.കനഡായിലെ തിരക്ക് പിടിച്ച ജീവിതരീതിയില്‍ നിന്ന് തികച്ചും വ്യത്യസ്തമായ, അലസമായ, രാജകീയമായ,നെയ് റോബി [കെനിയായുടെ തലസ്ഥാനം]  ജീവിതവും സുഖമുള്ള തണുത്ത കാലാവസ്ഥയും   അവര്‍ക്ക് വളരെ ഇഷ്ടപ്പെട്ടു.അവരുടെ പാട്ടും,ബഹളവും ഉറങ്ങികിടന്നിരുന്ന ഞങ്ങളുടെ വീടിനെ  ഉണര്‍ത്തി.

ഡിസംബര്‍ 28ന് ഞങ്ങള്‍ നേരത്തെ ഉണര്‍ന്ന്  മസായ്-മാര  യാത്രക്കൊരുങ്ങി. പുലര്‍ച്ചെ  6മണിക്ക് ഞങ്ങള്‍ക്ക് പോകാനുള്ള വാന്‍ എത്തി. 8 സീറ്റുകള്‍ ഉള്ള, മുകള്‍വശം തുറക്കാന്‍ സൌകര്യമുള്ള വാന്‍. ഉള്ളില്‍ Wireless radio system ഉണ്ട്. കാട്ടിലെങ്ങാനും കുടുങ്ങിപോയാല്‍ സമ്പര്‍ക്കം പുലര്‍ത്താനും, മൃഗങ്ങള്‍ എവിടെയുണ്ടെന്ന വിവരങ്ങള്‍  അറിയുവാനും ഇത് ഉപകരിക്കും.മൃഗങ്ങളെ കണ്ടാല്‍ ഡ്രൈവര്‍മാര്‍ അന്യോന്യം സമ്പര്‍ക്കം പുലര്‍ത്തുന്നത് ഇതിലൂടെയാണ്. അജാനബാഹുവായ ഞങ്ങളുടെ ഡ്രൈവര്‍-കം-ഗൈഡ് , ബെന്‍സെന്‍ ഹൈ സ്പിരിറ്റില്‍ ആണ്.




നെയ് റോബിയില്‍ നിന്ന് 7 മണിക്കൂര്‍ എടുക്കും മസായ്-മാരയിലെത്താന്‍.  വഴിയുടെ ഇരുവശത്തും കുന്നും താഴ്വരകളും,സൈസാല്‍ തോട്ടങ്ങളുമാണ്. സൈസാല്‍   കൈത പോലെയാണ്. ഇതിന്റെ ഇല ചീന്തി കുട്ട, ബാഗ് , പല തരം അലങ്കാരവസ്തുക്കള്‍ ഉണ്ടാക്കി വരുന്നു. വഴിയില്‍ നിര്‍ത്തി കൊണ്ടുവന്ന ബ്രേയ്ക്ക് ഫാസ്റ്റ് കഴിച്ചു.


ഞങ്ങള്‍ മൂന്ന് വര്‍ഷം മുന്നെ  നടത്തിയ സാഹസികമായ മസായ്-മാര  ട്രിപ്പ് എന്റെ ഓര്‍മ്മയിലെത്തി. അന്ന് ,രാത്രി ടെന്റിന് പുറത്ത്  ഹിപ്പോവിന്റെ ശബ്ദം കേട്ട് സിംഹമാണെന്ന് കരുതി പേടിച്ച് വിറച്ചതും, നിര്‍ത്താതെ പെയ്ത മഴയില്‍ മാര നദി നിറഞ്ഞൊഴുകിയപ്പോള്‍ ഞങ്ങളുടെ വാന്‍   നദി മറികടക്കാനാവാതെ [പാലമില്ലാത്തതിനാല്‍] കാട്ടില്‍ കുടുങ്ങി പോയതും,മസായികള്‍ [മസായ്-മാരയിലും ചുറ്റുപാടും താമസിക്കുന്ന വര്‍ഗ്ഗക്കാര്‍]] വന്ന് വന്യമൃഗങ്ങളില്‍ നിന്ന് ഞങ്ങളെ സംരക്ഷിക്കാനായി വാനിന്റെ അടുത്ത് തീയിട്ട്  രാത്രി  കാവലിരുന്നതും ഇന്നലെ കണ്ട ഒരു ദു:സ്വപ്നം പോലെ തോന്നി. അതിനാല്‍ ഈ തവണ നദിയുടെ മറുവശത്തുള്ള മാര-സിംബ [സിംബ=സിംഹം]  എന്ന ഹോട്ടലാണ് ഞങ്ങള്‍ തിരഞ്ഞെടുത്തത്.


                                                                         മസായ്     


                              2008 ലെ മസായ്-മാര യാത്രയില്‍ നദി കടക്കുന്ന  ചിത്രം

 ഏതാണ്ട് മൂന്ന് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മനോഹരമായ rift valleyയില്‍ എത്തി. അഗ്നി പര്‍വ്വതം പൊട്ടി ഭൂമി പിളര്‍ന്നുണ്ടായ  ഈ  വാലിയില്‍  hot water springs അവിടെയിവിടെയായുണ്ട്.6000മൈല്‍ നീണ്ട ആഫ്രിക്കന്‍ റിഫ്റ്റ് വാലി,വടക്ക് ലെബനോനില്‍ നിന്ന് തുടങ്ങി തെക്ക് മൊസാമ്പിക്ക് വരെ നീണ്ടു കിടക്കുന്നു. റിഫ്റ്റ് വാലി  വ്യൂ പോയിന്റില്‍ നിന്ന് ഞങ്ങള്‍ കുറച്ച് ചിത്രങ്ങള്‍ എടുത്തു.


ഇരുവശത്തും  കുറേ ക്യൂരിയോ ഷോപ്പുകളാണ്.  മരം കൊണ്ടും തോലു കൊണ്ടും  വിവിധ തരം മാസ്കുകള്‍, ചെണ്ട, കറുത്ത എബൊണി മരത്തില്‍ കടഞ്ഞെടുത്ത മനോഹരമായ മാന്‍, ജിരാഫ്, ഹിപ്പോ, ആന.....സോപ്പ്-സ്റ്റോണില്‍ നിര്‍മ്മിച്ച ശില്‍പങ്ങള്‍, പ്ലെയ്റ്റ്സ്.....പലനിറത്തിലുള്ള കല്ലുകള്‍ മിനുക്കി കോര്‍ത്തിണക്കിയ മാലകള്‍......
.

                                                        Rift valley view-point


                                                                         Rift valley


                                                                  


                                                                        Curio shop

ഒരുമണിയോടെ ഞങ്ങള്‍ മാര-സിംബയില്‍ എത്തിച്ചേര്‍ന്നു. വളരെ Eco-friendly ആയ ഹോട്ടല്‍. കാടിന് നടുവില്‍ മരങ്ങള്‍ അധികം നശിപ്പിക്കാതെ ഓലയും മരവും ഉപയോഗിച്ച് പണിതീര്‍ത്ത 30ഓളം കോട്ടേജുകള്‍. എല്ലാ സൌകര്യങ്ങളും ഉള്ള മനോഹരമായി അലങ്കരിച്ച മുറികള്‍.


ഒഴിവുകാലമായതിനാല്‍ വിനോദസഞ്ചാരികളാല്‍ നിറഞ്ഞിരിക്കുന്നു.ഉച്ചഭക്ഷണത്തിനായി താഴേക്കിറങ്ങി മരങ്ങള്‍ക്കിടയിലൂടെയുള്ള നടപ്പാതയിലൂടെ നടന്നു. അപ്പോള്‍ കൌതുകകരമായ ഒരു കാഴ്ച കണ്ടു.   കുറേ ബബൂണുകള്‍ [വളരെ വലിയ കുരങ്ങന്മാര്‍] വരി വരിയായി നടന്നു പോകുന്നു. കുട്ടിക്കുരങ്ങന്മാര്‍ അച്ഛ്നമ്മമാരുടെ പുറത്താണ് സവാരി.


                                                     Reception-Mara-Simba


                                                                Mara-Simba Cottage


                                                          cottage-roomന് മുന്നില്‍


                                                           Outside the Cottage

റെസ്റ്റോറെണ്ട്, ചുറ്റും തുറന്ന വിസ്താരമുള്ളതാണ്. ഇന്ത്യന്‍ ഡിഷസുകളടക്കം  പലതരം വിഭവങ്ങള്‍ നിറഞ്ഞ buffet lunch. ഇന്ത്യയില്‍ നിന്ന് വിനോദയാത്രക്ക് വന്ന പലരേയും കാണാന്‍ കഴിഞ്ഞു. റെസ്റ്റോറെന്റിന്റെ തൊട്ട് താഴെ വീതികുറഞ്ഞ ഒരു നദിയാണ്.[അധികം വെള്ളമില്ലാത്തതിനാല്‍ എനിക്ക് അത് ചെളി കെട്ടികിടക്കുന്ന ഒരു കനാലായാണ് തോന്നിയത്] അതില്‍ നിറയെ ഹിപ്പോപൊട്ടാമസ്സ്. അച്ഛനും അമ്മയും കുട്ടികളും അടങ്ങുന്ന ഹിപ്പോ കുടുംബം ഇടക്കിടെ പുറത്ത് വന്ന് വെയില്‍ കായുന്ന കാഴ്ച കാണേണ്ടതു തന്നെ. മരച്ചില്ലകളില്‍ നിറയെ കലപില കൂട്ടുന്ന മഞ്ഞകിളികളും കൂടുകളും.


                                       റെസ്റ്റോറെണ്ടിന്റെ താഴെ കാണുന്ന കാഴ്ച

ഭക്ഷണത്തിനു ശേഷം  വിശ്രമിക്കാനായി മുറിയിലേക്ക് തിരിച്ചു.റൂമിന്റെ അടുത്തുള്ള മരത്തിന് കീഴില്‍ 50തോളം കീരികളും കുട്ടികളും. വൈകിയിട്ട് 4-6വരേയാണ് ഇന്നത്തെ ഗെയിം ഡ്രൈവ് [മൃഗങ്ങളെ കാണാന്‍ മസായ്-മാര നാഷണല്‍ പാര്‍ക്കിലേക്ക്]. പാര്‍ക്ക് എന്നാല്‍ 1500km2 വിസ്താരമുള്ള savanna grass land [പുല്‍മേട്ടില്‍ അവിടെയിവിടെയായി ചെറിയ മരങ്ങള്‍] ആണ്.അതിനാല്‍ മൃഗങ്ങളെ കാണാന്‍ എളുപ്പമാണ്.

                                                             ഗെയിം ഡ്രൈവ്

പാര്‍ക്കിലേക്ക് കടക്കാന്‍ ടിക്കറ്റ് എടുത്തു. big-fiveനെ [ആന,സിംഹം,റൈനൊ,പുള്ളിപുലി,കാട്ട്പോത്ത്]  കാണിച്ച് തരണമെന്ന് ഞങ്ങള്‍  ബെന്‍സനോട് ആവശ്യപ്പെട്ടു.

ജിറാഫും,സീബ്രയും,പല തരം മാനുകളും[impala,gazelle,black-buck,dik-dik,toppy..] കാട്ടുപന്നിയും, ഹൈനയും  പുല്‍മേട്ടില്‍ ഉടനീളം ധാരാളമുണ്ട്. വണ്ടികള്‍കണ്ട് അവര്‍ ഒന്ന് തലപൊക്കി നോക്കുക പോലും ചെയ്യുന്നില്ല.ഇത് അവര്‍ക്ക് നിത്യ സംഭവമാണല്ലോ.

                                                                

                                                                           Hard Beasts


വഴി മുറിച്ച് കടക്കുന്ന ആനകൂട്ടങ്ങള്‍ക്കായി ബെന്‍സന്‍ വണ്ടി നിര്‍ത്തി.ആനക്കുട്ടികളുടെ കൂടെയാണെങ്കില്‍ അവര്‍ അക്രമാസക്തരാവും. വലിയ പരന്ന ചെവികളുള്ള ആഫ്രിക്കന്‍ ആനക്കൂട്ടങ്ങള്‍  ചിഹ്നം വിളിയും, മണ്ണുകുത്തലും ഒക്കെയായി ചുറ്റുവട്ടത്ത് നിറയെയുണ്ട് . mds പേടിച്ച് വേഗം വണ്ടി സ്റ്റാര്‍ട്ട് ചെയ്യാന്‍ പറഞ്ഞു. ബെന്‍സന്‍, ‘ഞാനില്ലേ’ എന്ന് പറഞ്ഞ് ചിരിക്കുന്നുണ്ട്. കുട്ടികള്‍ ഫോട്ടോ എടുക്കുന്ന തിരക്കിലാണ്.


                                             റോഡ് മുറിച്ച് കടക്കുന്ന ആനകുടുംബം

 ഞങ്ങളുടെ വാനിന്റെ ടയര്‍ ഒരു ചാലില്‍ പെട്ടെന്ന് കുരുങ്ങി പോയി.  പുറത്തിറങ്ങി ശരിയാക്കാമെന്ന് വെച്ചാല്‍ സിംഹക്കൂട്ടത്തിന് വിരുന്നാവും.10 അടി അകലെ 4 സിംഹങ്ങളും 10ല്‍ പരം കുട്ടികളും - ഉറക്കം തൂങ്ങിയിരിക്കുന്ന  അമ്മമാരുടെ അടുത്തായി ,സിംഹക്കുട്ടികള്‍ പൂച്ചക്കുട്ടികളെ പോലെ കടിപിടികൂടിയും സമ്മര്‍സോല്‍ട്ട് അടിച്ചും കളിക്കുന്നുണ്ട്. കുറേ നേരത്തെ പരിശ്രമത്തിന് ശേഷം ടയല്‍ പുറത്ത് വന്നു.ഹാവൂ.ആശ്വാസമായി.


                               പോക്ക് വെയില്‍ കൊള്ളുന്ന അമ്മമാരും മക്കളും

നേരം പോയതിനാല്‍ ഇനി ഗെയിം ഡ്രൈവ് നാളെ വെളുപ്പിനാണ്. രാത്രി  ഹോട്ടലില്‍  മസായ് ഡാന്‍സ് ഉണ്ടായിരുന്നു. പെട്ടെന്ന് ഡൈനിങ്ങ് ഹാളിലെ ലൈറ്റുകള്‍ അണഞ്ഞു..പാട്ടും ചെണ്ടമേളവും ആയി നൃത്തം ചെയ്ത്കൊണ്ട് chefഉം, സഹായികളും കേയ്ക്കും മെഴുകുതിരികളുമായി പല മേശകളും ചുറ്റി. ഞങ്ങളും  ആ ആഘോഷത്തില്‍ പങ്ക് കൊണ്ടു. ഒരു അതിഥിയുടെ  പിറന്നാള്‍ ആഘോഷം ആണെത്രെ.


 Restaurant


കാലത്ത് 6 മണിക്ക് ഉണര്‍ന്ന് മോണിങ്ങ് ഡൈവിന് തയ്യാറായി. ചായ കുടിക്കാന്‍ റെസ്റ്റോറെണ്ടില്‍ ചെന്നപ്പോള്‍ പുറം മതിലില്‍ ഒരു കറുത്ത കുരങ്ങന്‍ ഇരിക്കുന്നുണ്ട്. ഞാന്‍ മേശക്കടുത്തിരുന്ന് അതിനെ -come,come...എന്ന് വിളിക്കേണ്ട താമസം അവന്‍ ഓടി എന്റെ അടുത്തെത്തി.ഞാന്‍ ജീവനും കൊണ്ടോടി.ഹിഹി. വെള്ളക്കാര്‍ ധാരാളം വരുന്നതിനാലാവാം ഈ കുരങ്ങന് ഇംഗ്ലീഷ് അറിയുന്നത്.

തണുത്ത പ്രഭാതത്തില്‍ മഞ്ഞിന്‍ കണങ്ങള്‍ തങ്ങി നില്‍ക്കുന്ന പുല്‍മേട് കൂടുതല്‍ ഉന്മേഷം നല്‍കി.പുല്ല് അയവിറക്കി നില്‍ക്കുന്ന കാട്ടുപോത്തിന്‍ കൂട്ടങ്ങള്‍. അവരുടെ മുതുകില്‍ സല്ലാപം നടത്തുന്ന സുന്ദരികളായ കുഞ്ഞിക്കിളികള്‍. റോഡരികത്ത് നിറയെ ഗിനി പക്ഷികള്‍. അതിമനോഹരമായ സ്വര്‍ണ്ണകിരീടധാരികളായ gold-crown birds. മണ്‍കൂനക്ക് മുകളിലിരുന്ന് പാടുന്ന  മഞ്ഞക്കാലുള്ള ചേതോഹരമായ വിവിധവര്‍ണ്ണപക്ഷി. നിണ്ടകാലുകളുള്ള ,കരുത്തരായ , ഒട്ടകപക്ഷികള്‍.


                                                               Wild Buffalo


                                                        gold-crown bird


  


                                                                     ഒട്ടകപക്ഷികള്‍

പെട്ടെന്ന് ബെന്‍സന്‍ വാന്‍ നിര്‍ത്തി.മുന്നിലെ റോഡില്‍ ഒരു പെണ്‍സിംഹം കിടക്കുന്നു .വാഹനത്തിന്റെ ഒച്ചയൊന്നും കൂസാതെ ഞങ്ങളെ വഴിമുടക്കിയ, അതൊന്ന് അവിടേനിന്ന് എഴുന്നേല്‍ക്കാന്‍  ക്ഷമയോടെ ഞങ്ങള്‍ കാത്ത് നിന്നു.

                                                   വഴിയില്‍ കിടക്കുന്ന സിംഹം

മൃഷ്ടാനഭോജനം കഴിഞ്ഞാണെന്ന് തോന്നുന്നു സിംഹരാജന്‍ ഒറ്റക്ക് തണലത്ത് പള്ളിയുറങ്ങുന്നുണ്ട്.പതിയിരിക്കുന്ന ആപത്ത് അറിയാതെ പുല്‍മേട്ടില്‍ മേഞ്ഞു നടക്കുന്ന സൌമ്യമായ മാന്‍ പേടകള്‍.






                                                                            Gazelle

 ചിത്രകാരന്‍ ചായം ചാലിച്ച് വരച്ചത്പോലെ മനോഹരമായ കറുത്ത  വരകളുള്ള തടിച്ച് കൊഴുത്ത സീബ്രാകള്‍.പ്രൌഡിയില്‍ തലയുയര്‍ത്തി അകേഷ്യ മരങ്ങളുടെ ഇലയും,മുള്ളും തിന്നുന്ന ജിറാഫുകള്‍. ഇതിനിടയില്‍ ശീഘ്രത്തില്‍ ഓടുന്ന പൂവാലുള്ള സൂത്രക്കാരായ കുറുക്കന്മാര്‍.ചെറിയ വാല്‍ മേല്‍പ്പോട്ട് പൊക്കി ഓടുന്ന കാട്ടുപന്നികള്‍. അവിടെയിവിടെയായി അലഞ്ഞു തിരിയുന്ന  തീരെ ഭംഗിയില്ലാത്ത ഹൈന [കഴുതപുലി].ഗര്‍വ്വോടെ നടക്കുന്ന കമനീയമായ പുള്ളികളുള്ള നീണ്ടു നിവര്‍ന്ന ചെമ്പുലി [cheetah].








                                                                              Cheetah

മരങ്ങള്‍ക്കിടയില്‍ നിന്ന് ഇറങ്ങി വന്ന  double horned black rhino കുടുംബത്തെ ശ്വാസമടക്കി ഞങ്ങള്‍ കണ്ടു നിന്നു.അമ്മയുടെ പിന്നാലെ കുട്ടി റൈനൊ. കുഞ്ഞിന്റെ  പുറകില്‍ ബോഡിഗാര്‍ഡ് പോലെ പിന്തുടരുന്ന   കറുത്തു തടിച്ച  male rhino ഇടക്കിടക്ക് വാഹനങ്ങള്‍ നോക്കി ദേഷ്യത്തില്‍ മുരളുന്നുണ്ട്.കാട്ടില്‍ നിന്നിറങ്ങി വന്ന അവര്‍ ഞങ്ങളുടെ മുന്‍ വശത്ത് കൂടെ റോഡ് മുറിച്ച് കടന്ന് പോയി.


                                                   double horned black  Rhinoceros

വരിവരിയായി ജാഥപോലെ   നടക്കുന്ന മുന്നൂറില്‍ പരം wild beasts. ഇവ എല്ലാ വര്‍ഷവും ,ഒക്ടോബര്‍ മാസത്തില്‍ മസായ്-മാരയില്‍ നിന്ന് അടുത്തുള്ള Serengeti national parkലേക്ക് [Tanzania] കുടിയേറിപ്പാര്‍ക്കുന്നു. ജലദൌര്‍ലഭ്യവും,പുല്ലിന്റെ ഉയരം കുറയുന്നത് മൂലവും ആണ്  ഈ മൈഗ്രേഷന്‍ നടക്കുന്നതെന്ന് പറയപ്പെടുന്നു. പിന്നീട് ജൂണ്‍-ജൂലൈ മാസത്തില്‍ സെരങ്കേട്ടിയില്‍ നിന്ന് ഇവര്‍  മസായ്-മാരക്ക് തിരിച്ച് പോരുന്നു-1.5 മില്യന്‍ വൈല്‍ഡ് ബീസ്റ്റ്,സീബ്ര,മാനുകള്‍ ആണെത്രെ 1800മൈല്‍ പിന്നിട്ട്,മാര നദി താണ്ടി എല്ലാകൊല്ലവും ഈ യാത്രക്ക് ഒരുങ്ങുന്നത്.

                                                         
                                                                            Wild beasts

 ഈ പരേഡിന്റെ  അകമ്പടിയായി കഴുതപുലികളും,സിംഹങ്ങളും ധാരാളം കാണുമത്രെ. ഈ ഉദ്യമത്തില്‍ അനേകായിരം മൃഗങ്ങള്‍ കൊല്ലപ്പെടുന്നു-ദാഹത്താലും,സിംഹം,ചീങ്കണ്ണി തുടങ്ങിയവരുടെ ഇരയാവുന്നതിനാലും. മാര നദിയിലെ ചീങ്കണ്ണികള്‍ക്ക് ഇത് ഒരു വാര്‍ഷിക വിരുന്നാണ്.ഈ അത്ഭുതപ്രതിഭാസം  കാണാനായി ലോകമെമ്പാടുള്ള വിനോദ സഞ്ചാരികള്‍ ഇവിടെ എത്തിചേരാറുണ്ട്.ഡിസംബര്‍ ആയതിനാല്‍ ഞങ്ങള്‍ക്കിത് കാണാനായില്ല. ഇനിയൊരിക്കല്‍ മൈഗ്രേഷന്‍ സമയത്ത് ഇവിടെ വരണമെന്നുണ്ട്.

ഇത്ര സന്തോഷം നല്‍കിയ മറ്റൊരു  വിനോദയാത്ര എനിക്കുണ്ടാട്ടില്ല എന്നു തന്നെ പറയാം.പലയിടങ്ങളിലും യാത്ര ചെയ്തു. ഇവിടം തികച്ചും വിസ്മയജനകമാണ്, അത്ഭുതലോകമാണ്. മസായ് മാരയെ മാസ്മര-മാരയെന്ന് ഞാന്‍ വിളിച്ചോട്ടെ.


Wild Beasts Parade ന്റെ വീഡിയോ ക്ലിപ്  ഇവിടെ കാണാം .

ആഫ്രിക്കന്‍ ആനകൂട്ടങ്ങളുടെ വീഡിയോ ക്ലിപ്  ഇവിടെ  കാണാം

റോഡ് മുറിച്ച് കടന്ന് പോകുന്ന റൈനൊ കുടുംബത്തെ ഇവിടെ കാണാം.

കടിപിടി കൂടുന്ന സിംഹകുട്ടികളെ  ഇവിടെ കാണാം

Monday, August 8, 2011

Mount Kenya Safari Club

ഈ തവണ ഈസ്റ്റര്‍ ഒഴിവ്കാലത്ത് എവിടെ പോകണമെന്ന ചിന്തയിലായിരുന്നു.mds ചൈന യാത്രയും ഞാന്‍ നാട് സന്ദര്‍ശനവും കഴിഞ്ഞ് തിരിച്ചെത്തിയിട്ട് ഒരു മാസമേ ആയിട്ടുള്ളൂ.അത് കൊണ്ട് എങ്ങോട്ടും പോകേണ്ട എന്ന തീരുമാനമെടുത്തു.പക്ഷേ നാല് ദിവസ്സം വീട്ടില്‍ എന്ത് ചെയ്യും എന്നതിനാല്‍ ഈസ്റ്റര്‍ ഞായറാഴ്ച ഒരു ചെറിയ ആഫ്രിക്കന്‍ സഫാരിക്കൊരുങ്ങി.

നെയ് റോബിയില്‍ നിന്ന് അധികം അകലത്തിലല്ലാത്ത സ്ഥലം തിരഞ്ഞെടുത്തു-Mount Kenya Safari Club.മൌണ്ട്-കെനിയായുടെ താഴ്വരയില്‍ , പ്രസിദ്ധമായ Fairmont Hotel Chainല്‍ വരുന്ന resort ആണിത്.ഇത് നെയ് റോബിയില്‍ നിന്ന് കാറില്‍ മൂന്നര മണിക്കൂര്‍ ദൂരമേ ഉള്ളൂ.കൂട്ടുകാരെ വിളിച്ച് പറഞ്ഞപ്പോള്‍ അവരും വരാന്‍ തയ്യാറായി.നേരത്തെ തന്നെ lunch ബുക്ക് ചെയ്യണം.

ഞങ്ങള്‍ 6 പേര്‍ കൂടി അവരുടെ കാറില്‍ ഞായറാഴ്ച  കാലത്ത് എട്ടരമണിയൊടെ  പുറപ്പെട്ടു.നല്ല റോഡ്.ഇരുവശത്തുള്ള മനോഹരമായ മരങ്ങളും പൂക്കളും കുന്നുകളും,താഴ്വരകളും മനസ്സിന് ഉന്മേഷം നല്‍കി.കൊണ്ടു വന്ന ഉണ്ണിയപ്പവും,മുറുക്കും  കഴിച്ചും, മലയാളം പാട്ടുകള്‍ കേട്ടും നേരം പോയതറിഞ്ഞില്ല. ഏതാണ്ട് 12മണിയോടെ റിസോര്‍ട്ടില്‍ എത്തി.



 
                                                                    Mount-Kenya
 
                                                        Mount-Kenya Safari Club


Spectacular എന്ന വിശേഷണം ആയിരിക്കും ഈ റിസോര്‍ട്ടിന് കൂടുതല്‍ യോജിക്കുന്നത്.കടലലകള്‍ പോലെ പ്രതലമുള്ള മൌണ്ട് കെനിയാ താഴ്വരയില്‍ അതിമനോഹരമായ സഫാരി ക്ലബ്.ഇവിടെനിന്ന് മേഘങ്ങളാല്‍ മൂടിയ മൌണ്ട് കെനിയായുടെ പീക്ക് കാണാന്‍ എന്ത് ഭംഗിയാണെന്നോ.എനിക്ക് വര്‍ണ്ണിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല.ചിത്രങ്ങള്‍ കഥ പറയട്ടെ.

ഹോട്ടലിന് ചുറ്റും 4ഏക്കറോളം വിസ്താരത്തില്‍ golf course.പച്ചപരവതാനി വിരിച്ചപോലുള്ള പുല്‍മേട്.അവിടെയിവിടെ കൊച്ചു കുളങ്ങള്‍. അതില്‍ നീന്തിക്കളിക്കുന്ന വെളുത്ത താറാവ് കൂട്ടങ്ങള്‍.കുളത്തില്‍ ചൂണ്ടയിട്ട് മീന്‍ പിടിക്കാനിരിക്കുന്ന വെള്ളക്കാര്‍. ചിറകുകള്‍ വിടര്‍ത്തി വെയില്‍ കായുന്ന വലിയ പെലിക്കന്‍ പക്ഷികള്‍.പീലിവിരിച്ചാടുന്ന മയിലുകള്‍.ആനന്ദലബ്ധിക്കിനി എന്ത് വേണം??
 







വിശന്ന് തുടങ്ങിയിരിക്കുന്നു.ഹാളില്‍ വരിവരിയായി നിരത്തിയ ഭക്ഷണവിഭവങ്ങള്‍ ഒന്ന് എത്തിനോക്കി.ഭംഗിയില്‍ ഒരുക്കിയ വിവിധ തരം സാലഡുകള്‍.പല പല പേരറിയാത്ത വിഭവങ്ങള്‍.ബട്ടര്‍ ചിക്കന്‍,മട്ടര്‍ പനീര്‍ തുടങ്ങിയ ഇന്ത്യന്‍ വിഭവങ്ങള്‍  കണ്ട് മനസ്സിന്  സന്തോഷം തോന്നി.പലതും എടുത്ത് പ്ലേയ്റ്റ് നിറച്ചു.പക്ഷേ ഒന്നിനും രുചിയില്ലായിരുന്നു.പിന്നെ ആശ്വാസം നല്‍കിയത് മധുരപലഹാരങ്ങളാണ്. 

ഭക്ഷണം കഴിഞ്ഞ് പുറത്തുള്ള ഗാര്‍ഡനില്‍ ചുറ്റുന്ന നേരത്ത് പെട്ടെന്ന് ഒരു നോട്ടീസ് ശ്രദ്ധയില്‍ പെട്ടു.‘ഹായ്,ഞങ്ങളുടെ  പേര്‍ ഓസ്കാര്‍ എന്നും ഗ്രാമി എന്നും ആണ്.റെസപ്ഷനില്‍ നിന്ന് അനുവാദം വാങ്ങി ഞങ്ങളെ ഒന്നു പുറത്ത് നടക്കാന്‍ കൊണ്ടു പോകുമോ?’രണ്ട് കറുത്ത പട്ടിക്കുട്ടികളുടെ കൂടിന് പുറത്ത് തൂക്കിയിട്ടിരിക്കുന്ന അപേക്ഷയാണിത്.അവരെ കൂടിന് പുറത്ത് നിന്ന് ഞാന്‍ തലോടി.വാലിട്ടാട്ടിയും,കൈയ്യില്‍ നക്കിയും അവര്‍ സ്നേഹം പ്രകടിപ്പിച്ചു.സമയക്കുറവ് കൊണ്ട് അവരെ പുറത്തിറക്കാന്‍ സാധിച്ചില്ല.

പുറത്ത് കടന്നാല്‍ NGO നടത്തുന്ന ഒരു animal orphanage ഉണ്ടായിരുന്നു.അത് കാണാന്‍ എല്ലാവരും ടിക്കറ്റ് എടുത്തു.പരിക്കേറ്റ മൃഗങ്ങളെ കാട്ടില്‍ നിന്നെടുത്ത് സ്വാഭാവികമായ ചുറ്റുപാട് ഉണ്ടാക്കി സംരക്ഷിക്കുന്ന ഒരു മൃഗശാല എന്ന് ഇതിനെ വിളിക്കാം.പക്ഷെ ഇവിടെ മൃഗങ്ങള്‍ കുറേകൂടി സ്വതന്ത്രരാണ്.മാത്രമല്ല പലരും വളരെ ഇണക്കമുള്ളവയാണ്. സന്ദര്‍ശകരെ കണ്ടാല്‍ പേടിച്ചോടുന്നില്ല എന്ന് മാത്രമല്ല നമ്മള്‍ തലോടിയാല്‍ നിന്ന് തരും.




 പുരാതനമായ ദ്രവിച്ച് കൊണ്ടിരിക്കുന്ന ഒരു രാജകീയ കാളവണ്ടി പടിവാതിലിനടുത്ത്  കണ്ടു. പ്രകൃതിസംരക്ഷകനായ colonel Percy Smith ,1935ല്‍ ഈ കാളവണ്ടിയിലായിരുന്നു സൌത്ത് ആഫ്രിക്കായില്‍നിന്ന്  മൌണ്ട് കെനിയായില്‍ താമസ്സിക്കാന്‍ വന്നിരുന്നത്. അദ്ദേഹമാണ് ആദ്യമായി  bongo എന്ന ,വംശനാശം  വന്ന് കൊണ്ടിരിക്കുന്ന  antelope കൂട്ടത്തെ മൌണ്ട് കെനിയായില്‍ കണ്ടെത്തിയത്.




                                                                       Ox-cart

                                                                        bongo


 പുല്ല് തിന്ന് നടക്കുന്ന മാനുകള്‍ പശുക്കുട്ടികളെ ഓര്‍മ്മപ്പെടുത്തി.വിനോദസഞ്ചാരികള്‍, വയസ്സനായ ഒരു വളരെ വലിയ ആമയുടെ മുകളില്‍ സവാരി ചെയ്യുന്നത് കണ്ടു...ഇടയില്‍ നടക്കുന്ന ഒട്ടകപക്ഷി.ഒട്ടകപക്ഷി എന്റെ പിന്നാലെ വന്നപ്പോള്‍ എനിക്ക് അല്പം ഭയം തോന്നി.




                                                                   ഒട്ടകപക്ഷി

ഏറ്റവും തമാശ തോന്നിയത് കുരങ്ങന്‍മാരുടെ അടുപ്പമാണ്.പുല്ലില്‍ വിശ്രമിക്കുന്ന white nosed monkeyയെ ഞാന്‍ താലോലിച്ചു.കൂടിന് പുറത്ത് കളിക്കുന്ന colobus monkey [വെളുപ്പും കറുപ്പും ഇടകലര്‍ന്ന ഭംഗിയുള്ള ഇവയുടെ fur നായി  poachers കൊല്ലുന്നതിനാല്‍ ഇവ വിരളമായിക്കൊണ്ടിരിക്കുന്നു] അതിന്റെ കുഞ്ഞിനെ തൊട്ടപ്പോള്‍ എന്റെ കൈ തട്ടി മാറ്റി.


                                                          white-nosed monkeyയൊത്ത്

 
                                                  Colobus Monkeyയുടെ കൂടെ

 പുല്ലില്‍ നിറയെ പലതരം പക്ഷികളാണ്.സ്വര്‍ണ്ണകിരീടമുള്ള gold-crown bird,pelican,ducks തുടങ്ങിയവ.


                                                                 Gold-crown bird

മരത്തിന് മുകളില്‍ കാഴച കണ്ടിരിക്കുന്ന പുള്ളിപുലി ഞങ്ങളെ അത്ഭുതപ്പെടുത്തി.മരക്കുറ്റികള്‍ കൊണ്ടുള്ള ഒരു ചെറിയ വേലിമാത്രമേ അതിന് ചുറ്റും ഉള്ളൂ.അതിനുള്ളിലെ മരത്തില്‍ കയറിയാണ് ഇരിക്കുന്നത്.അവിടെ നിന്ന് ഒന്ന് ചാടിയാല്‍ മതി സന്ദര്‍ശകരുടെ അടുത്തെത്താന്‍!!!
 
                                                                  പുള്ളിപുലി

അവിടെ നിന്ന് നീങ്ങിയപ്പോള്‍ കണ്ടത് ഹിപ്പോവിന്റെ കുട്ടിയെയാണ്.മേല്‍ നോട്ടക്കാരന്‍ കേബേജ് കാണിച്ച് വായ തുറക്കാന്‍ പറഞ്ഞപ്പോള്‍ അവന്‍ വായ തുറന്നു.അവിടെ വഴിയരികില്‍ ചെടികള്‍ക്കിടയില്‍ നിന്ന്  നീണ്ട കഴുത്തും ചെറിയ തലയും ഉള്ള  പഞ്ഞികെട്ട് പോലുള്ള ഒരു  മൃഗം എന്റെ അടുത്ത് വന്നു. ഭയമില്ലാതെ ഞാനതിനെ തലോടി.അത് ലാമ എന്ന മൃഗമാണെന്ന് മേല്‍നോട്ടക്കാര്‍ പറഞ്ഞു.

                                                                     Hippo baby

                                                                        Llama യൊത്ത്

ഓരോ മൃഗവും സന്ദര്‍ശകരെ ഭയക്കാതെ,ഉപദ്രവിക്കാതെ  ഇവിടെ സന്തോഷത്തോടെ വസിക്കുന്നു.അവര്‍ക്ക് നടക്കാനും,ഭക്ഷിക്കാനും,വിശ്രമിക്കാനും പുല്‍മേട് പരന്ന് കിടക്കുന്നു.Zoo എന്ന തടവറയേക്കാള്‍ എത്ര മെച്ചപ്പെട്ടതാണിത്.

വൈകുന്നേരം റെസ്റ്റോറെന്റിന്റെ പുറത്തുള്ള വരാന്തയിലിരുന്ന്  മൌണ്ട് കെനിയായുടേയും,താഴ്വരയുടേയും ഭംഗി ആസ്വദിച്ച്  കാപ്പി കുടിച്ചു.ഇനി നേയ്റോബിക്ക് തിരിച്ച് പോകാനുള്ള സമയമായി.

Saturday, June 4, 2011

സിറ്റാഡെല്‍ -ക്യുബെക്ക്

ഇന്നും നേരത്തെ ഉണര്‍ന്ന് തയ്യാറായി.ക്യുബെക്കിന്റെ  അപ്പര്‍ടൌണിലുള്ള La Citadel കാണാനാണ് ഉദ്ദേശം.കനഡായുടെ   കാലാള്‍പ്പടയായ, Royal 22e Regimentന്റെ ബേയ്സ് ഇവിടെയാണ്. ഇവിടേയ്ക്ക് പോകാന്‍ പ്രത്യേകമായ ഗൈഡഡ് ടൂര്‍ ഉണ്ട്.സിറ്റാഡെല്‍ ഇന്നും ഒരു സജീവമായ മിലിറ്ററി ബേയ്സ് ആയതിനാല്‍ അവര്‍ അനുവദിച്ച ഗൈഡിന്റെ കൂടെ മാത്രമേ ഇവിടേയ്ക്ക് പോകാന്‍ അനുവാദമുള്ളൂ.ഇത് കനഡാ ഗവര്‍ണ്ണര്‍ ജനറലിന്റെ ഔദ്യോഗിക വസതി കൂടിയാണ്. ഇന്ന്,ജൂലൈ ഒന്നാം തിയ്യതി Canada Day ആയതിനാല്‍ അവിടെ നടക്കുന്ന പരേഡും കാണാന്‍ കഴിയും.

                                                                          Citadel Entrance



ടിക്കെറ്റ് എടുത്ത് ഗൈഡിന്റെ വിവരണം കേട്ട് ഞങ്ങള്‍ 30ഓളം പേര്‍ അദ്ദേഹത്തെ പിന്തുടര്‍ന്നു.ഇവിടെ,Plains of Abrahamല്‍ നടന്ന മൂന്ന് യുദ്ധങ്ങളെ കുറിച്ച് ഗൈഡ്   ആവേശത്തോടെ വിവിരിച്ചു.കാണികള്‍ കൈയ്യടിച്ചു. സിറ്റാഡെലിന്റെ പല ഭാഗങ്ങളിലേക്കും അദ്ദേഹം ഞങ്ങളെ നയിച്ചു.


മുനമ്പായ Cape Diamantല്‍,നക്ഷത്രാകൃതിയില്‍ നിര്‍മ്മിച്ച 25 ബില്‍ഡിങ്ങുകളുള്ള ഒരു Fortress ആണ് സിറ്റാഡെല്‍.1850ല്‍ പണിതീര്‍ത്ത ഈ കോട്ട Vauban എന്ന ഫ്രെഞ്ച് എഞ്ചിനീയര്‍ ആണ് ഡിസൈന്‍ ചെയ്തത്. കോട്ടയുടെ ഉള്ളില്‍ നിരനിരയായി വലിയ പീരങ്കികള്‍. കുന്നും, താഴ്വരയും,കെട്ടിടങ്ങളും നിറഞ്ഞ സിറ്റാടെല്‍ വളരെ മനോഹരമാണ്. ഇവിടെ  Change of guards, beating of the retreat, gunnery തുടങ്ങിയ സൈനികസംബന്ധിയായ ചടങ്ങുകള്‍ ഇപ്പോഴും നിലനിര്‍ത്തുന്നുണ്ട്.







 


 കവാടത്തിന്റെ രണ്ടു വശത്തും തോക്ക് കൈയ്യില്‍ പിടിച്ച്  ചലനമില്ലാതെ നില്‍ക്കുന്ന ചുവന്ന യൂണിഫോമും ,കറുത്തനീണ്ട നനുനനുത്ത  തൊപ്പിയുമണിഞ്ഞ രണ്ട് കാവല്‍ ഭടന്മാര്‍ സന്ദര്‍ശകര്‍ക്ക് കൌതുകമുണ്ടാക്കി.അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അവര്‍ ഒറ്റയടിവെച്ച് ഇരുവശത്തേയ്ക്കും  20അടി നടക്കുന്നത് കണ്ടു.അത് പോലെ തന്നെ തിരിച്ച് വന്ന് വീണ്ടും ജീവച്ഛവമായി നിന്നു.എന്തൊരു ശിക്ഷയാണിത്??കഷ്ടം തോന്നി.




പിന്നിട് ഗൈഡ് ഞങ്ങളെ Royal 22e Regiment Museum കാണാന്‍ കൊണ്ടുപോയി.ഇത് ഒരു bunker ന്റെ ഉള്ളിലാണ്.ഇരുട്ട് മൂടിയ ഇത് പണ്ട് കാലത്ത് യുദ്ധ തടവുകാരെ പിടിച്ചിടാനുള്ള തടവറ ആയിരുന്നു. ഇപ്പോള്‍ ഇവിടെ,  അക്കാലത്ത് പട്ടാളക്കാര്‍  ഉപയോഗിച്ചിരുന്ന ആയുധങ്ങള്‍, യൂണിഫോം,മെഡലുകള്‍, യുദ്ധകാലത്തെ ചിത്രങ്ങള്‍......ഇങ്ങിനെ പലതും പ്രദര്‍ശിപ്പിച്ചിക്കുന്നു. ഒന്നു രണ്ട് ചെറിയ വിടവുകളിലൂടെ ഉള്ളില്‍ നിന്ന് പുറം ലോകം കാണാം. എന്നെ ആകര്‍ഷിച്ചത് ഒരു വെളുത്ത മുട്ടനാടിനെ പിടിച്ച് നില്‍ക്കുന്ന സൈനികരൂപമാണ്. വിക്ടോറിയ രാജ്ഞി ഇവര്‍ക്ക് സമ്മാനമായി നല്‍കിയ Battisse  എന്ന് പേരുള്ള ഒരു വെളുത്ത ആടിന്റെ മാതൃകയാണിത്.അതിനാല്‍ ആട് അവരുടെ  mascotആയി.

Citadel Museum
 







 കോട്ടയുടെ മുന്നില്‍ സൈനികര്‍ അണിനിരന്നു തുടങ്ങി .ഇനി പരേഡിന്റെ സമയമാണ്. ബാന്‍ഡിന്റെ മ്യൂസിക്കിനൊത്ത് അവര്‍ മാര്‍ച്ച് ചെയ്തപ്പോള്‍ ഞങ്ങളും താളത്തിനൊത്ത് ചുവട് വെച്ചു.അച്ചടക്കത്തോടെ അണിയണിയായി നടക്കുന്ന ആ പടനീക്കം കാണാന്‍  നല്ലൊരു കാഴ്ചയായിരുന്നു.അവര്‍ മാര്‍ച്ച് ചെയ്ത് സിറ്റിയിലേക്ക് പോകുന്ന കാഴ്ച ജനങ്ങള്‍ നിശബ്ദരായി നോക്കിനിന്നു.

                                                              Canada Day Parade




സിറ്റാഡെലിന്റെ തെക്ക്-കിഴക്കായി കിടക്കുന്ന വിസ്താരമുള്ള പുല്‍മേടാണ് Plains of Abraham. ഉയര്‍ന്നും താഴ്ന്നും കിടക്കുന്ന ഇത്, അബ്രഹാം എന്ന കൃഷിക്കാരന്റെ വയലായിരുന്നു.ഈ പുല്‍മേട് മൂന്ന് യുദ്ധങ്ങളുടെ ദൃക് സാക്ഷിയാണ്.ഇവിടെ 1759ല്‍ നടന്ന യുദ്ധത്തില്‍ വെച്ചാണ്  ബ്രിട്ടീഷുകാര്‍ ഫ്രെഞ്ചുകാരെ തോല്‍പ്പിച്ച് ക്യുബെക്ക് പിടിച്ചെടുത്തത്.ചരിത്രമുറങ്ങുന്ന മനോഹരമായ ഈ പുല്‍മേടിന്റെ ഒരറ്റത്തായി ഒരു സുവനീര്‍ ഷോപ്പും,കോഫീ ഷോപ്പും ഉണ്ട്.പുറത്ത് മുന്നില്‍ നിറയെ  പേരറിയാത്ത വെളുത്ത പൂത്തടം. ഇവിടെ ചെടികള്‍ക്കിടയില്‍ നിന്ന് പെട്ടെന്ന് ഒരു എലിപോലുള്ള മൃഗം പുറത്ത് വന്ന് എത്തി നോക്കി. ഇത് കനഡായുടെ മൃഗമായ  beaver ആണത്രെ.


Plains of Abraham 
 
                                                                        beaver

ഈ മുനമ്പില്‍  നിന്ന് നോക്കിയാല്‍ തൊട്ട് താഴെ സെന്റ് ലോറെന്‍സ് നദിയാണ്. നദിയുടെ മറുവശത്തുള്ള പട്ടണം ഇവിടെനിന്ന് ഭംഗിയായി കാണാം. നദിയിലൂടെ പട്ടണം കാണാനായി ബോട്ട് ക്രൂയ്സ് ഉണ്ട്. കൂടാതെ whale Watching ബോട്ട് ടൂറും ഇവിടെ നിന്നുണ്ട്.




                                                             St.Lawrence River

ഇവിടെത്തെ ഏറ്റവും പുരാതനമായ റോമന്‍ കാത്തലിക് ചര്‍ച്ച് ആണ് Notre-Dame de Quebec.1647ല്‍ പണിചെയ്ത  ഈ ചര്‍ച്ചിന്റെ പല ഭാഗങ്ങളും 1759ലെ യുദ്ധത്തില്‍ നശിച്ചു പോയിരുന്നു.പിന്നീട് ഇതിന്റെ പുനര്‍നിര്‍മ്മാണം നടത്തുകയുണ്ടായി.ആഡംബരത്തോടെ അലങ്കരിച്ച ഈ ചര്‍ച്ച് വളരെ ഇമ്പ്രെസ്സിവ് ആയിരുന്നു. പെയ്ന്റിങ്ങുകളും,സ്റ്റേയിന്റ് ഗ്ലാസ്സ് ജനവാതിലുകളും, സ്വര്‍ണ്ണം പൊതിഞ്ഞ Altarഉം എല്ലാം വളരെ മനോഹരം.ഇത് പാരീസിലെ ലോകപ്രസിദ്ധമായ  Notre-Dame de Paris നെ അനുകരിച്ചാണ് പണിതീര്‍ത്തിരിക്കുന്നത്.

                                                                Notre-dame -Quebec



നാളെ ഈ സുന്ദരമായ താഴ്വരയില്‍ നിന്ന് യാത്രയാവുകയായി.തിരിച്ചുള്ള യാത്ര ഒട്ടാവയിലൂടെ [കനഡായുടെ തലസ്ഥാന നഗരം] കാറിലാണ്. അവിടെത്തെ വിശേഷം പിന്നീടൊരിക്കലാവാം.

സിറ്റാഡെല്‍-പരേഡ് വീഡിയോ ക്ലിപ്  ഇവിടെ  കാണാം