Monday, November 1, 2010

Statue of Liberty

 ഇതവണയുള്ള  കനഡാ സന്ദര്‍ശനത്തിന് ഒരു പ്രത്യേകതയുണ്ട്.ഭൂമി ഉരുണ്ടതാണെന്ന് തെളിയിക്കുന്ന യാത്ര. കഴിഞ്ഞ തവണ ഞങ്ങള്‍ കിഴക്കോട്ട് പറന്ന് ഹോങ്ങ്കോങ്ങ് വഴി  കനഡായിലെ വാങ്കോവറില്‍ എത്തി. ഈ തവണ പടിഞ്ഞാറോട്ട് പറന്ന് ആംസ്റ്റെര്‍ഡാം വഴി ടൊറോന്റോ വില്‍ എത്തി.അല്പം കൂടി പടിഞ്ഞാറോട്ട് പറന്നാല്‍ വാങ്കോവറിലെത്തും-എങ്കില്‍ ഭൂമിയൊന്ന് ചുറ്റിയെന്ന് പറയാമായിരുന്നു.

കാലത്ത് 8.30മണിക്ക് നെയ്രോബിയില്‍ ‍[കെനിയ] നിന്ന് പുറപ്പെട്ട് എട്ടര മണിക്കൂറെടുത്തു ആംസ്റ്റെര്‍ഡാമിലെത്താന്‍. Tulip പൂക്കളുടെ നാട്. കുറച്ച് സമയം  എയര്‍പോര്‍ട്ടില്‍ ചുറ്റിനടന്ന് ഒരു ചായ കുടിച്ചു.വേള്‍ഡ് കപ്പ് ഫുട്ട്ബോളിന്റെ [ജൂണ്-2010‍] സമയമായതിനാല്‍ എല്ലാവരുടേയും ശ്രദ്ധ ടീ. വി സ്ക്രീനില്‍ ആണ്.

അവിടെ നിന്ന് പിന്നേയും എട്ട് മണിക്കൂര്‍ പറന്നാണ് ടൊറോന്റോവില്‍ എത്തിയത്-സൂര്യനോടൊപ്പമായിരുന്നു ഞങ്ങളുടെ യാത്ര. 17 മണിക്കൂര്‍ യാത്രയിലുടനീളം നല്ല സൂര്യപ്രകാശമായിരുന്നു. എന്തിനധികം-ഞങ്ങള്‍  ഇറങ്ങുമ്പോള്‍  പകല്‍ പോലെ പ്രകാശം-സമയം-8.30pm!! KLM Airlines ന്റെ പരസ്യം പോലെ തന്നെ ['breakfast in Nairobi,dinner in Toronto] ഞങ്ങള്‍ ഡിന്നറിന് ടൊറോന്റോവിലെത്തി. ജൂണ്‍ മാസാവസാനം അവിടെ സൂര്യാസ്തമനം 9മണിക്ക് ശേഷമായിരുന്നു.പുലര്‍ച്ച മൂന്നരയോടെ ഉദയവും!! അതിനാല്‍ ആദ്യത്തെ ഒരാഴ്ച്ച ഉറങ്ങാന്‍ കുറെ പ്രയാസപ്പെട്ടു.

ഏതായാലും ടൊറോന്റോ  വരെയെത്തി. അടുത്തുള്ള അമേരിക്ക ഒന്നു കാണുവാന്‍  ആഗ്രഹം തോന്നി. ജൂണ്‍ 26ന് ന്യൂയോര്‍ക്കിലേക്ക് യാത്ര തിരിച്ചു.

താമസ്സിച്ചിരുന്ന ഹോട്ടല്‍ wall streetന് അടുത്തായിരുന്നതിനാല്‍ എല്ലാ പ്രധാനപ്പെട്ട സ്ഥലങ്ങളും കാണാന്‍ നടക്കേണ്ട ദൂരമേ ഉണ്ടായിരുന്നുള്ളൂ -ഗ്രൌണ്ട് സീറോ,ബ്രൂക്ക്ലിന്‍ ബ്രിഡ്ജ്,...ഇങ്ങിനെ പലതും ഹോട്ടലിന്റെ ചുറ്റുവട്ടത്തായിരുന്നു.ഇവിടെത്തെ വിശേഷങ്ങള്‍ പിന്നീട് വിശദമായി എഴുതാം.

പിറ്റേന്ന് കാലത്ത് statue of liberty കാണാന്‍ ഒരുങ്ങി.അമേരിക്കായുടെ ദേശീയ സ്മാരകമായ ഈ പ്രതിമ സ്ഥാപിച്ചിരിക്കുന്നത് ന്യൂയോര്‍ക്കിലെ ലിബെര്‍ട്ടി ഐലണ്ടിലാണ്.അവിടേയ്ക്ക് പോകാ‍ന്‍ ഫെറി ടിക്കറ്റ് എടുത്തു.ഓഡിയോ ടൂറിനായി മറ്റൊരു ടിക്കറ്റ് എടുത്തപ്പോള്‍  വിവരണങ്ങളടങ്ങിയ ഒരു  റെക്കോഡ് പ്ലേയര്‍ ഹെഡ്  ഫോണിനൊടൊപ്പം  ലഭിച്ചു.അതിലെ വിവിധ അക്കങ്ങള്‍  അമര്‍ത്തിയാല്‍ വിശദ വിവരങ്ങള്‍ കേള്‍ക്കാം.



                                                                      Audio Tour I-Card



                                                                 Statue cruises

ഫെറിയില്‍ കയറാന്‍ നീണ്ട ക്യൂ. പ്ലേയിനില്‍ കയറുമ്പോളുള്ള സെക്യൂരിറ്റി പരിശോധനയേക്കാള്‍ അപ്പുറമുള്ള ചെക്ക് അപ്പ്. മെറ്റല്‍ ഡിക്ടറ്റര്‍ ഉപയോഗിച്ച് ഹേന്‍ട് ബാഗടക്കം പരിശോധിച്ചു. തിക്കും തിരക്കിലൂടെ ഒരു വിധം ഫെറിയുടെ മുകളില്‍ എത്തി.സുഖമുള്ള യാത്രയും ,ചുറ്റും മനോഹരമായ  കാഴ്ച്ചകളും.20 മിനിറ്റിനുള്ളില്‍ ഞങ്ങള്‍ ലിബെര്‍റ്റി ഐലണ്ടിലെത്തി.

Ferry കയറുന്ന തിരക്കില്‍
 
                                                           Liberty Island ലേക്ക് Ferry യാത്ര



ഭംഗിയുള്ള ഐലണ്ട്.വിസ്മയ ജനകമായ പ്രതിമ.ടൂറിസ്റ്റുകള്‍ക്ക്, ഇതിന്റെ കിരീടം വരെ കയറാന്‍ പ്രത്യേക ടിക്കറ്റ് എടുക്കണം.സുരക്ഷിതത്വം പ്രമാണിച്ച് ടിക്കറ്റുകള്‍ പരിമിതമായിരുന്നു.നവംബര്‍ മാസം വരെയുള്ള ബുക്കിങ്ങ് കഴിഞ്ഞതിനാല്‍ ഞങ്ങല്‍ക്ക് ടിക്കറ്റ് ലഭിച്ചില്ല.ചുറ്റും നടന്ന് കണ്ടു.




1886ല്‍ ഫ്രഞ്ച് ജനത  അമേരിക്കായ്ക്ക് നല്‍കിയ ഒരു സമ്മാനമാണ് 151 അടി ഉയരമുള്ള Statue of liberty. വലത്ത് കൈയ്യില്‍ ദീപനാളം ഉയര്‍ത്തിപ്പിടിച്ച ഈ സ്ത്രീ പ്രതിനിധീകരിക്കുന്നത് സ്വാതന്ത്ര്യത്തിന്റെ ദൈവമായ Libertas നെയാണ്.ഇടത്തേ കൈയ്യിലുള്ള  പുസ്തകത്തിന് മുകളില്‍ July4-1776എന്ന് [അമേരിക്ക ബ്രിട്ടനില്‍ നിന്ന് സ്വതന്ത്രമായ ദിവസ്സം] കൊത്തിവെച്ചിട്ടുണ്ട്. കിരീടത്തിലുള്ള ഏഴ് സ്പൈക്സ് ,എഴ് ഭൂഖണ്‍ധങ്ങളെ ഉദ്ദേശിച്ചാണ്. കടലിലേക്ക് മുഖം തിരിഞ്ഞ് നില്‍ക്കുന്ന ഈ പ്രതിമ പുറമേ നിന്ന് കപ്പലില്‍ വരുന്ന കുടിയേറ്റക്കാരെ വെളിച്ചം പകര്‍ന്ന് വരവേല്‍ക്കുകയാണ്.


                                                            Statue of Liberty

ഫ്രഞ്ച് എഴുത്തുകാരനും,രാഷ്ടീയപ്രഗല്‍ഭനുമായ Edouard Rene de Laboulaye ന്റെ മനസ്സില്‍ തോന്നിയ ഒരു ആശയമായിരുന്നു ഇത്.ഫ്രാന്‍സ്സ്-അമേരിക്കാ സൌഹൃദബന്ധം ദൃഡപ്പെടുത്താന്‍ ഒരു സ്മാരകം അമേരിക്കാക്ക് സമര്‍പ്പിക്കുക.ഈ ആശയത്തില്‍ ഉത്തേജിതനായ Fredric Bartholdi എന്ന യുവ ശില്പി  സ്മാരകത്തിനായി രേഖാചിത്രമൊരുക്കി.

1871ല്‍ അദ്ദേഹം അനുമതിക്കായി ന്യൂയോര്‍ക്കിലെത്തി.അന്നത്തെ അമേരിക്കന്‍  പ്രസിഡെണ്ട് ആയ Ulysses S.Grantല്‍ നിന്ന് അനുവാദം ലഭിച്ചു.പ്രതിമ സ്ഥാപിക്കാനായി Bedloes Island  [  ഇപ്പോള്‍ ലിബെര്‍റ്റി ഐലണ്ട് എന്ന് വിളിക്കുന്നു] ആണ് ഉത്തമമായ സൈറ്റ് എന്ന് നിശ്ചയിച്ചു.



ഉള്‍ഭാഗം125 ടണ്‍ സ്റ്റീലും, പുറമെ 35 ടണ്‍ ചെമ്പും പൊതിഞ്ഞാണ് ഈ പ്രതിമ നിര്‍മ്മിച്ചത്.സ്വര്‍ണ്ണത്തകിട് കൊണ്ടാണ് ദീപം പൊതിഞ്ഞിരിക്കുന്നത്. ഇതിന്റെ നിര്‍മ്മാണ ഫണ്ടിലേക്ക്  എല്ലാവരും [സിറ്റി ,ടൌണ്‍, വില്ലേജ്] പണം സംഭാവന ചെയ്തു-ആര്‍ട്ട് ഷോ,ലോട്ടറി...തുടങ്ങിയവ നടത്തി പിരിവെടുത്തു.ഒരു തീവ്രയത്നം തന്നെയായിരുന്നു ഇതിലേക്കുള്ള പണശേഖരണം.അങ്ങിനെ ഈ പ്രതിമയുടെ നിര്‍മ്മാണം നീണ്ടുപോയി.ഏകദേശം 400,000 അമേരിക്കന്‍  ഡോളേഴ്സ് ആണ്   അന്ന്   ചെലവ്    വന്നത് .ഇന്ന് അമേരിക്ക       അഭിമാനിക്കുന്ന ഈ പ്രതിമയുടെ നിര്‍മ്മാണത്തെക്കുറിച്ച് അന്ന്  അവര്‍ക്ക് ആദരവിനേക്കാള്‍  പരാമര്‍ശങ്ങളായിരുന്നു. എന്തിനാണാവോ ഫ്രാന്‍സുകാര്‍ അമേരിക്കാക്ക് സമ്മാനമൊരുക്കാന്‍ ഇത്ര struggle ചെയ്തത്?????

വിവിധ ഭാഗങ്ങളായി കപ്പലില്‍ ഈ പ്രതിമ ന്യൂയോര്‍ക്കില്‍ എത്തിച്ചു.ഒക്ടൊബര്‍28-1886ല്‍ ഇത് ലിബെര്‍റ്റി ഐലണ്ടില്‍ പ്രതിഷ്ടിച്ചു.പ്രതിമ ഫ്രാന്‍സ്സും,pedestal [ഇരിപ്പിടം] അമേരിക്കായുമാണ് ഉണ്ടാക്കിയത്.

ഈര്‍പ്പമുള്ള കാറ്റ് ചെന്‍പ് തകിടില്‍ oxidation നടത്തിയതിനാല്‍ പ്രതിമയുടെ നിറം ഇളം പച്ചയായി മാറി. കടല്‍ക്കാറ്റേറ്റ് ലോഹങ്ങള്‍ക്ക് corrosion സംഭവിച്ചതിനാല്‍ 1984ല്‍ ഇത് renovation ചെയ്യുകയുണ്ടായി.


പൊള്ളുന്ന ചൂട് കാരണം എല്ലാവരും ക്ഷീണിച്ചു.കോള്‍ഡ് ഡ്രിങ്ക് കുടിച്ച് മരത്തണലില്‍ അല്പനേരം വിശ്രമിച്ചു.

ലിബെര്‍റ്റി ഐലണ്ടില്‍ നിന്ന് ഞങ്ങള്‍ Ellis Island ലേക്കുള്ള ഫെറിയില്‍ കയറി.





                                    Ellis Island ലേക്കുള്ള ഫെറി യാത്ര

1892വില്‍  അമേരിക്കയുടെ ഇമിഗ്രേഷന്‍ സ്റ്റേഷന്‍ ഈ ഐലണ്ടില്‍ ആണ് പണിതീര്‍ത്തത്.1954വരെ ഇത് അമേരിക്കായിലേക്ക് കുടിയേറി പാര്‍ക്കുന്നവരുടെ inspection station ആയിരുന്നു.steamshipല്‍ വരുന്ന ഇവരുടെ ഫിസിക്കല്‍,മെന്റല്‍ പരിശോധന കഴിഞ്ഞാണ് ഇമിഗ്രേഷന്‍ നല്‍കിയിരുന്നത്.

                                                                             Ellis-Island


മുന്‍ വശത്തുള്ള വലിയ ഹാള്‍ വെയ്റ്റിങ്ങ് റൂം ആണ്.ഹാളിന്റെ ഒരു വശത്ത് ,അന്ന് കാലത്ത് പലരും കൊണ്ടുവന്ന പെട്ടികള്‍ ,ബെഡ്,ബാസ്ക്കറ്റ്..തുടങ്ങിയവ പ്രദര്‍ശനത്തിന് വെച്ചിട്ടുണ്ട്. ഒപ്പം അവരുടെ പല ഫോട്ടോകളും .അവിടെ നിന്ന് മുകളിലേക്ക് വീതിയുള്ള കോണിപ്പടിയുണ്ട്. ഇമിഗ്രന്റ്സ് അത് കയറുമ്പോള്‍ മുകളില്‍ നിന്ന് ഓഫീസേഴ്സ്സ് വല്ല അംഗവൈകല്യവുമുണ്ടോ എന്ന് തിട്ടപ്പെടുത്തും! പിന്നീട് 17 വിവിധ തരമുള്ള മെഡിക്കല്‍ ടെസ്റ്റ്!!!ഇതെല്ലാം പാസ്സായി 20$ അടച്ചാല്‍ അവരെ New Jerseyലേക്കോ Manhattanനിലേക്കോ ഉള്ള ഫെറിയില്‍ കയറ്റി വിടും.
  
അമേരിക്കന്‍ മേധാവിത്തത്തിന് അന്നും ഇന്നും  മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്ന് ചുരുക്കം.

                                                          Ellis Island Immigration Office







ഇതെല്ലാം കണ്ടപ്പോളേക്കും ഉച്ച കഴിഞ്ഞിരുന്നു.കലശലായ വിശപ്പും ദാഹവും.എലിസ്സ് ഐലണ്ടിലെ റെസ്റ്റോറ്ണ്ടില്‍  ഭക്ഷണം കഴിക്കാനിരുന്നു. മനോഹരമായി അലങ്കരിച്ച സ്വാദിഷ്ടമായ ഭക്ഷണം മരച്ചുവട്ടില്‍ ഒരുക്കിയിരുന്ന മേശകളിലിരുന്ന് കഴിച്ചു. കടല്‍ക്കാറ്റ് പൊള്ളുന്ന ചൂടില്‍ ആശ്വാസം നല്‍കി. അവിടേനിന്ന് ന്യൂയോര്‍ക്ക് സിറ്റി വ്യൂ ഭക്ഷണത്തൊടൊപ്പം ആസ്വദിച്ചു.മുന്നിലുള്ള പുല്‍ത്തകിടില്‍ നിറയെ കടല്‍ പക്ഷികള്‍.



                                           Ellis Islandലെ ഉച്ചഭക്ഷണം കാത്ത്



                              Ellis Island നിന്ന് കാണുന്ന ന്യൂയോര്‍ക്ക് നഗരം

മടക്കയാത്രക്കുള്ള ഫെറി എത്തിക്കഴിഞ്ഞു.മറ്റു വിശേഷങ്ങള്‍ പിന്നീടാവാം